ഇങ്ങനെയൊരു ചോദ്യം നൂറുപേരുള്ള ഒരു സമൂഹത്തിൽ നാം ഉന്നയിക്കുകയാണെങ്കിൽ "സാധിക്കുകയില്ല" എന്നുള്ളതായിരിക്കും ആ സമൂഹത്തിന്റെ പൊതുവെയുള്ള അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ എനിക്ക് മറ്റൊരഭിപ്രായമാണ് എന്റെ വായനക്കാരുമായി പങ്കുവെക്കുവാനുള്ളത്. ദൈവവചനമായ സത്യവേദപുസ്തകം (ബൈബിൾ) ഈ എഴുത്തുകാരൻ പരിശോധിച്ചപ്പോൾ മനുഷ്യന്റെ ആശക്ക് വിരോധമായി മോഹം ജനിക്കാതിരിക്കുന്നത് സാധ്യമാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. സത്യവചനപഠിതാക്കളായ അഭിഷിക്ത ഗണത്തിനും വിശ്വാസികൾക്കും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവാം. അത് മനസ്സിലാക്കിക്കൊണ്ടുതന്നെ എഴുത്തുകാരൻ ദൈവവചനത്തിലേക്ക് പ്രവേശിക്കട്ടെ.
ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ സത്യവേദപുസ്തകത്തിലെ പുതിയനിയമഭാഗം ഏറ്റവും മനോഹരമായി പ്രതിപാദിക്കുന്നത് മനുഷ്യനിലെ പാപത്തിന്റെ വാസത്തെക്കുറിച്ചും അതിൽ നിന്നുള്ള മോചനത്തെക്കുറിച്ചുമാണ്. അതിൽതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് മോഹം എന്നുള്ളത്. മോഹത്തെക്കുറിച്ച് പൗലോസ് അപ്പോസ് തോലൻ റോമർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നുമുണ്ട്. അതിന്റെ ഏഴാം അധ്യായം നമുക്കറിയാം; നിയമപുസ്തകം നാം പഠിക്കുമ്പോൾ പത്തു കൽപ്പനകൾ വളരെ പ്രധാനപ്പെട്ടതാണ്. അതിൽ "അരുത്" എന്നുള്ളതായ കൽപ്പനകൾ കാണുവാൻ കഴിയും. പ്രധാനമായി, മനുഷ്യനുമായുള്ള ബന്ധത്തിൽ- കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, ചതിക്കരുത്, മോഹിക്കരുത്, എന്നുള്ള കൽപ്പനകൾ കാണുവാൻ കഴിയും. മറ്റു കൽപ്പനകൾ അനുസരിച്ചുകൊണ്ട് ജീവിക്കുന്നതുപോലെ എന്തുകൊണ്ട് "മോഹിക്കരുത്" എന്നുള്ള ഈ കൽപ്പന അനുസരിക്കുവാൻ മനുഷ്യന് കഴിയാതെ വരുന്നു..? ചോദ്യം ഒരിക്കൽ കൂടി ആവർത്തിക്കാം. "മോഹിക്കരുത്" എന്നുള്ള കൽപ്പന നിലനിൽക്കുമ്പോൾ എങ്ങനെയാണ് മോഹം ഉണ്ടാകുന്നത്?
സത്യത്തിൽ ജീവിക്കുന്ന ആളുകൾ ഉണ്ടെന്നുള്ളതും ഈ സന്ദർഭത്തിൽ വളരെ സന്തോഷത്തോടെ വിശ്വാസത്തോടെ ഞാൻ ഓർമിപ്പിക്കട്ടെ.
നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു. (2 യോഹന്നാൻ 1:4)
(മുകളിൽ കൊടുത്തിരിക്കുന്നത് ഒരു സംഭാഷണത്തിൽ നിന്നും എടുത്തെഴുതിയതാണ്)
സത്യത്തിൽ നടക്കുക എന്നതുകൊണ്ട് മോഹം ഉണ്ടാകുന്നില്ല എന്നാണോ നാം ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്? തീർച്ചയായും നമുക്ക് അത് അങ്ങനെ തന്നെയാണെന്ന് മനസ്സിലാക്കുവാൻ കഴിയും. അത് എങ്ങനെ എന്നല്ലേ? പഴയ നിയമം നാം പരിശോധിക്കുമ്പോൾ കല്പനയുടെ അനുസരണമാണ് ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിച്ചത്. എന്നാൽ, കല്പന അനുസരിക്കാൻ കഴിയുന്ന ഒരു മനുഷ്യനെയല്ല നാം പഴയനിയമത്തിൽ കാണുന്നത്. അതിനാൽതന്നെ "മോഹിക്കരുത്" എന്നുള്ള കല്പന പഴയ നിയമത്തിൽ ഫലവത്താകുന്നില്ല. എന്നാൽ പുതിയനിയമം ഇക്കാര്യത്തിൽ എന്ത് പറയുന്നു? അത്, മോഹത്തിന് കാരണമായ പാപത്തെ നീക്കുന്നു എന്നുള്ളതാണ് കാണിച്ചുതരുന്നത്.
നിയമത്തിന്റെ അനുസരണമല്ല മനുഷ്യനിൽ നിവർത്തിയാകേണ്ടത്, മറിച്ച് വിശ്വാസത്തിന്റെ അനുസരണം നിങ്ങളിൽ ഉണ്ടാകേണം എന്നുള്ളതാണ് അതിന്റെ മർമ്മം. ആ വിശ്വാസത്തിൽ നിയമത്തിൽ നിന്നുമുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട്.
ചോദ്യത്തിന്റെ ഉത്തരത്തിലെ മർമ്മഭാഗത്തേക്ക് കടക്കാം:
പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു;....(റോമർ 7:8)
മോഹം മനുഷ്യനിൽ ഉണ്ടാകുന്നതിനുള്ള കാരണം മനുഷ്യനിൽ പാപം (പിശാച് <ഒരു യജമാനൻ> ) വസിക്കുന്നതുകൊണ്ടാണ്. അങ്ങനെ പാപം തന്റെ ഇഷ്ടം (ന്യായപ്രമാണത്തിനു വിപരീതമായത് [പാപത്തിന്റെ പ്രമാണം]) "മോഹിക്കുക" എന്നുള്ള കല്പന മനുഷ്യനിൽ നടപ്പാക്കുന്നു.
അങ്ങനെയെങ്കിൽ മനുഷ്യന് "മോഹിക്കരുത്" എന്നുള്ള കല്പനയുടെ നീതി പുറപ്പെടുവിക്കുവാൻ സാധിക്കുന്നത് എങ്ങനെ? അതായത് മോഹിക്കാതെയിരിക്കുക എന്നുള്ളത്?
നിയമം അനുസരിക്കുവാൻ മനുഷ്യന് സാധിക്കുകയില്ല എന്ന് പറഞ്ഞുവല്ലോ. അതിന്റെ കാരണം പാപം ഉള്ളിൽ വസിക്കുന്നു എന്നുള്ളതാണ്. അതിനാൽ "ന്യായപ്രമാണം" ഉള്ളിലുള്ള പാപത്തിന്റെ വാസത്തെക്കുറിച്ച് ബോധം വരുത്തുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ നിയമത്തിന് അതിന്റെ നീതി പാപം വസിക്കുന്ന മനുഷ്യനിൽ നിന്ന് പുറപ്പെടുവിക്കുവാൻ കഴിയുന്നില്ല.
ബൈബിൾ ഇങ്ങനെ പറയുന്നു:
...ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു. (റോമർ 3:20)
പിന്നെ എങ്ങനെ സാധിക്കും? ഒരു വചനം തന്നെ നമുക്ക് നോക്കാം.
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമർ 8:3)
എന്താണ് ജഡത്തിന്റെ ബലഹീനത? ആ ജഡത്തിന് എന്ത് ശിക്ഷയാണ് കൊടുത്തത്?
ജഡത്തിന്റെ ബലഹീനത എന്നുള്ളത് മനുഷ്യനിൽ പാപം വസിക്കുന്നു എന്നുള്ളത് തന്നെ. അതിന്റെ പരിഹാരമായി ജഡത്തിന് (പിശാച് വസിക്കുന്ന ശരീരം) ഒരു മരണശിക്ഷ തന്നെ ദൈവം കൊടുക്കുകയാണ് ചെയ്യുന്നത്. (പാപജീവിതത്തിന് മനുഷ്യനെ ജഡശരീരത്തിൽ ഒരുക്കിയ ദൈവം അതേജഡത്തിൽ പരിഹാരം വരുത്തുന്നതും കാണാം)
അത് എങ്ങനെ? അങ്ങനെയൊരു സംഭവം നടന്നതായി വചനത്തിൽ നിന്ന് എളുപ്പത്തിൽ മനസിലാക്കുക സാധ്യമല്ല. എന്നാൽ അത് എങ്ങനെ? ദൈവം തന്റെ സ്വന്ത പുത്രനായ യേശുവിനെ പാപം ആക്കുകയും മനുഷ്യരുടെ പാപത്തിന് ലഭിക്കേണ്ട ശിക്ഷാവിധി യേശുവിന്റെ ജഡത്തിൽ കൊടുക്കുകയുമാണ് ചെയ്തത്.
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി. (2 കൊരിന്ത്യർ 5:21)
ഇതെങ്ങനെയാണ് മനുഷ്യജഡത്തിന് ബാധകമാകുന്നത്? ശരി, യഥാർത്ഥത്തിൽ യേശുവാണ് കുരിശിൽ മരിക്കുന്നത് എന്ന് നാം കാണുന്നുവല്ലോ. എങ്കിലും വചനം നമ്മെ വരച്ചു കാണിക്കുന്നത് നമ്മെ അടിമയാക്കിയ പാപം എന്ന യജമാനന്റെ മരണമാണ് കുരിശിൽ സംഭവിച്ചത് എന്നാണ്. എന്നാൽ ഇത് എങ്ങനെ മനുഷ്യന് ബാധകമാകും? അതെ, മനുഷ്യജഡത്തിൽ അല്ല ദൈവം ശിക്ഷ നൽകുന്നത് എന്നുള്ളത് ശരിതന്നെ. ഇവിടെയാണ് യേശുവിനോടൊപ്പം മരിച്ച അധർമ്മികളുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്.
മനുഷ്യൻ എന്നുള്ളത് ദേഹിയും ദേഹവും ചേർന്ന ഒന്നാണല്ലോ. അതിലെ ആത്മാവാണ് മനുഷ്യനെ വഴി നടത്തുന്നത്. അങ്ങനെയുള്ള ദേഹിയുടെ ശരീരത്തിൽ പാപവും ചേർന്ന് വസിക്കുന്നതാണ് നാം ഉൾപ്പെടുന്ന മനുഷ്യസമൂഹം. ഇങ്ങനെയുള്ള ബന്ധത്തിൽ നിന്ന് പാപത്തിന്റെ അടിമയായ ദേഹിയെ യേശുക്രിസ്തു മധ്യസ്ഥനായി വേർപെടുത്തുമ്പോൾ യേശു അനുഭവിക്കുന്ന ശിക്ഷ ദേഹിയും ദേഹവും (പാപം) അനുഭവിക്കുന്നതിലൂടെയാണ് വേർപെടുത്തപ്പെടുകയും ചെയ്യുന്നത്. പാപവും ദേഹിയും വേർപെടുത്തപ്പെടുന്നതിനുള്ളതും അതിനുള്ള ശിക്ഷയുമാണ് മാതൃകയായി യേശു വെളിപ്പെടുത്തിത്തരുന്നത്. അങ്ങനെ ദേഹിയെ അടിമയാക്കിയ പാപം മരിച്ച് ഇല്ലാതാക്കപ്പെടുകയും ദേഹി യേശുവിനോടൊപ്പം ഉയിർത്തെഴുന്നേൽക്കപ്പെടുകയും ചെയ്യുന്നു. യേശുവും ദേഹിയും ഉയിർത്തെഴുന്നേല്പിക്കപ്പെടുന്നത് ദൈവം അത് ചെയ്യുന്നതുമൂലമാണ് സംഭവിക്കുന്നത്. യേശു ദൈവത്താൽ ഉയിർപ്പിക്കപ്പെടുന്നത് തന്റെ അധികാരങ്ങൾ എല്ലാം ഉപേഷിച്ച് പാപത്തിന്റെ പ്രതിരൂപമായി മരിച്ച് അടക്കം ചെയ്യപ്പെട്ടതുമൂലമാണ്. ഇത് പാപം മരിച്ചു എന്നേക്കും ഇല്ലാതെയായി എന്ന് കാണിക്കുന്നതിനുള്ള ഒരു ഉപമ മാത്രമാണ്.
മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. (യോഹന്നാന്‍ 3:14)
ഈ ഉപമയിൽ മരണം വരുത്തിയ വിഷമുള്ള കടിക്കുവാൻ കഴിയുന്ന അഗ്നി സർപ്പത്തെയും മരണം വരുത്തുവാൻ കഴിയാത്ത ദൈവവും മനുഷ്യനുമായ യേശുവിനെയും നാം കാണേണ്ടതാണ്. മരണം വരുത്തിയ പാമ്പിന്റെ പ്രതിരൂപമായ യേശുവിനെ ഒരു പിച്ചളസർപ്പമായി ഇവിടെ ഉപമിക്കുകയും മരണത്തിലേക്ക് നയിക്കപ്പെടുന്ന മനുഷ്യർക്ക് രക്ഷ നൽകുകയും ചെയ്യുന്നു. ഇതാണ് രക്ഷയിലേക്കുള്ള മാർഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന മനുഷ്യൻ യേശുവിനെ നോക്കുമ്പോൾ സംഭവിക്കുന്നത്.
എന്നാൽ പാപം മരിച്ചുവോ? അതെ പാപം മരിച്ചതുകൊണ്ടാണ് പാപത്തിന് ഇനി നമ്മുടെ (വിശ്വാസിയുടെ) മുകളിൽ കർത്തൃത്വം ഇല്ല എന്ന് വചനം പറയുന്നത്.
നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. (റോമർ 6:14)
അപ്പോൾ പാപം മരിച്ചു എന്നുള്ളതാണോ? പാപം (സാത്താൻ) മരിച്ചു എന്നുള്ളത് ശരിയല്ല. കാരണം, പാപം ഇന്നും ലോകത്തിൽ മനുഷ്യരിലൂടെ പ്രവർത്തികൾ ചെയ്യുന്നുണ്ട്.
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. (യോഹന്നാന്‍ 8:34)
ഇങ്ങനെയിരിക്കെ നാം എന്താണ് ചെയ്യേണ്ടത്? ഇവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി. ഭർത്താവ് മരിച്ച് ഭാര്യ ഭർത്തൃനിയമത്തിൽ നിന്ന് സ്വാതന്ത്രയാക്കപ്പെടും എന്നുള്ളത് വചനത്തിലെ ഒരു മർമ്മമാണ്. അതുപോലെ മനുഷ്യദേഹത്തിൽ വസിക്കുന്ന പാപം ദേഹത്തോടൊപ്പം മരിക്കുകയും അടക്കപ്പെടുകയും ദേഹി മാത്രം ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേല്പിക്കപ്പെട്ട് പറുദീസയിലേക്ക് പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കോസ് 23:43)
എന്നാൽ ക്രിസ്തുവിനോടൊപ്പമുള്ള ഓരോ മനുഷ്യന്റെയും മരണം വിശ്വാസമായിട്ട് സ്വീകരിക്കുന്ന മനുഷ്യനിൽ വിശ്വാസത്തിന്റെ നിവർത്തി ഉണ്ടാകേണം എന്നുള്ളതാണ് ദൈവവ്യവസ്ഥ. വിശ്വാസത്താൽ പാപത്തെ ഇല്ലാതാക്കുകയല്ലേ ഇവിടെ ചെയ്തിരിക്കുന്നത്...? അത് എങ്ങനെ? പാപം (സാത്താൻ) വരുത്തുന്നത് പാപസ്വഭാവങ്ങൾ ആണല്ലോ. യേശുവിന്റെ വചനപ്രകാരം പാപസ്വഭാവത്തിൽ നിന്ന് മോചനം പ്രാപിച്ചുകൊണ്ട് പാപം ചെയ്യാതെ ജീവിക്കുകയാണ് വേണ്ടത്.
...പോക, ഇനി പാപം ചെയ്യരുതു” എന്നു യേശു പറഞ്ഞു. (യോഹന്നാന്‍ 8:11)
ഇത് സാധ്യമോ? വിശ്വാസഗോളത്തിൽ പോലും പാപം കൂടാതെ ജീവിക്കുക സാധ്യമല്ല എന്നാണ് പൊതുവെയുള്ള പഠനവും വിലയിരുത്തലും പ്രതിവിധികളും. എന്നാൽ യേശുവിന്റെ വാക്കുകൾ ഓരോ മനുഷ്യന്റെയും ജീവിതത്തിൽ നിറവേറുവാൻ തക്കവണ്ണം "നീ അരുളി ചെയ്തത് എന്നിൽ നിറവേറട്ടെ" എന്നുള്ള അർപ്പണത്തിന്റെ സാക്ഷ്യം കർത്താവിന്റെ അമ്മയായ മറിയയിൽ നിന്ന് വന്നതുപോലെ ഓരോ വിശ്വാസിയിൽ നിന്നും പുറപ്പെടേണ്ടതാണ്. മറിയയിൽ സംഭവിച്ചതുപോലെ ദൈവ വചനം നിറവേറുവാനും തിന്മ കൂടാതെ മനുഷ്യർക്ക് വിശ്വാസം മൂലം ജീവിക്കുവാനും കഴിയും എന്നുള്ളത് വചനത്തിന്റെ സാക്ഷ്യമാണ്. ഗലാത്യർക്ക് എഴുതിയതുപോലെ,
ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. (ഗലാത്യർ 5:24)
ഈ വചനം മനുഷ്യനിൽ വിശ്വാസമായി പരിണമിക്കുമ്പോൾ ആ വചനം മനുഷ്യന് ഉപകാരമാകുകയും പാപത്തിന്റെ ചതി വിട്ടൊഴിഞ്ഞു നിർമ്മലമാർഗത്തിൽ ജീവിക്കുവാൻ കഴിയും എന്നുള്ളതുമാണ് വചനം നമുക്ക് തരുന്ന ഉറപ്പ്.
പാപസ്വഭാവം നീക്കപ്പെടുന്നതിന് എന്ത് സംഭവിച്ചു? അതിങ്ങനെയാണ്...
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. (റോമർ 6:6-7)
അതെ, ക്രിസ്തുവിനോടൊപ്പമുള്ള മരണത്തിലൂടെ പാപമോചനം നേടി എന്ന് വിശ്വസിക്കുന്നവർക്ക് ആ വിശ്വാസത്തിന്റെ ഫലമായ വിശ്വാസത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ കഴിയും എന്നുള്ളതിൽ തർക്കമില്ല. വിശ്വസിക്കുക, പാപമോചനം നേടുക. വീണ്ടും പാപത്തിന് അടിമയാകാതെ ജീവിക്കുവാൻ പാപം മരിച്ചു എന്നുള്ള വിശ്വാസം സ്ഥിരതയോടെ സൂക്ഷിക്കുവാൻ, അതെ, ക്രിസ്തുവിനോടൊപ്പമുള്ള പാപിയുടെ മരണത്തിലെ കാണാത്ത കാര്യത്തിലെ നിശ്‌ചയം നമ്മുടെ വിശ്വാസത്തിൽ ഉറപ്പോടെ ഇരിക്കുമ്പോൾ നല്ല ജീവിതത്തിനുള്ള ആശ നിറവേറുന്നതിൽ വിശ്വാസം നമ്മെ സഹായിക്കും. വിശ്വാസത്തിൽ സ്ഥിരതയോടെ സമ്പന്നതയോടെ ആരോഗ്യത്തോടെ നമുക്ക് ജീവിക്കാം. ആമേൻ!
ചുരുക്കിപ്പറഞ്ഞാൽ;
ഇനി നോക്കുക, പാപത്തിന് അവസരം ലഭിച്ചതുമൂലമാണ് മോഹം ജനിച്ചത് എന്ന് നാം വചനത്തിൽ കണ്ടുവല്ലോ. എന്നാൽ നമ്മുടെ വിശ്വാസത്തിൽ പാപത്തിന് എന്തു സംഭവിച്ചു എന്നാണ് പറഞ്ഞത്...? പാപത്തിന് മരണശിക്ഷ കൊടുത്തത് നാം കണ്ടല്ലോ. പാപം മരിച്ചു എങ്കിൽ പാപത്തിന് എങ്ങനെ മോഹം ജനിപ്പിക്കാനാവും...? അതിന് കഴിയുകയില്ല എന്നതാണ് കാര്യം. കാരണം, മോഹിക്കരുത് എന്നുള്ള കല്പനയുടെ നീതി പുറപ്പെടുവിക്കുവാൻ വിശ്വാസത്തിന് (വിശ്വാസിക്ക്) കഴിയും. പാപം വിശ്വാസത്തിൽ നിന്ന് പുറപ്പെടുകയില്ലല്ലോ; വിശ്വാസം എന്നുള്ളത് ദൈവവ്യവസ്ഥയാണ്. അതായതു മോഹം ജനിക്കുകയില്ല എന്നുള്ളത്. ഒന്നുകൂടെ തെളിയിച്ചു പറഞ്ഞാൽ മോഹിക്കരുത് എന്ന നിയമത്തിന്റെ നീതി കല്പന അനുസരിക്കാൻ ശ്രമിക്കുന്നതിലൂടെയല്ല മറിച്ച് വിശ്വാസം അനുസരിക്കുന്നതിലൂടെ സാധിക്കുന്ന ഒന്നാണ്.
ഇത്തരത്തിലുള്ള അചഞ്ചലമായ സത്യവിശ്വാസം നമ്മുടെ എല്ലാവിധ ജീവിത സാഹചര്യങ്ങളിലും ഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സർവ്വ ദയാലുവായ മഹാ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു. ആമേൻ!
...നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ... (മത്തായി 8:13)
TA Wayanad, EK Ernakulam.