യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പൊതുവിലുള്ള രക്ഷ!

സത്യവേദപുസ്തകം, അല്ലെങ്കിൽ ബൈബിൾ എന്നുള്ളതിലെ മുഖ്യവിഷയം എന്നുള്ളത് യേശുക്രിസ്തു മനുഷ്യവർഗ്ഗത്തെ പാപങ്ങളിൽ നിന്നു രക്ഷിക്കുന്നു എന്നുള്ളതാണ്. ഇപ്രകാരമുള്ള ഒരു പൊതുബോധം ക്രിസ്തീയ വിശ്വാസത്തിൽ ആയിരിക്കുന്ന എല്ലാവർക്കും ഉണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാൽ എന്തുകൊണ്ട് അപ്രകാരം ഒരു രക്ഷ ആവശ്യമായിരിക്കുന്നു അല്ലെങ്കിൽ രക്ഷിക്കപ്പെടേണ്ടതിന്റെ കാരണം എന്ത് എന്ന് നാം അന്വേഷിക്കുമ്പോൾ അത് നൽകുവാൻ അനേകർക്ക് കഴിയുന്നില്ല എന്നുള്ളതാണ് വാസ്തവം.
ക്രൈസ്തവ ലോകത്തുള്ള അനേകം ഭക്തന്മാർ ഇക്കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിഞ്ഞതുകൊണ്ടല്ല അവർ അതിൽ തുടരുന്നത്. മറിച്ച് മനുഷ്യർക്ക് അവരുടെ ഭൗമ ജീവിതത്തിൽ സുഖസൗകര്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു ഉറവിടം ആയിട്ടാണ് ദൈവവിശ്വാസത്തെ പലരും കാണുന്നത്.
മനുഷ്യരെല്ലാവരും പാപത്തിന്റെ അടിമകളാണെന്ന് അത് (ബൈബിൾ) വെളിപ്പെടുത്തുന്നു. എന്നാൽ ദൈവസൃഷ്ടിയായ മനുഷ്യൻ എപ്രകാരമാണ് പാപത്തിന്റെ അടിമയായി തീർന്നതെന്ന് ചിന്തിക്കുവാൻ അനേകർക്ക് കഴിയുന്നില്ല. അങ്ങനെയുള്ള കാരണം അന്വേഷിക്കുന്ന ഒരാൾക്ക് തിരുവെഴുത്തുകളുടെ വിപുലമായ പഠനത്തിൽ നിന്നും മാത്രമേ അത് കണ്ടെത്തുവാൻ കഴിയുകയുള്ളൂ. അതിനാൽ തന്നെ തിരുവചന പഠനം വളരെ ശ്രദ്ധയോടുകൂടി നിർവ്വഹിക്കേണ്ട ഒന്നാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് ആദ്യമേ ഈ ലേഖനത്തിൽ പാപത്തിന്റെ കാരണം കണ്ടെത്തുകയാണ് ഈ എഴുത്തുകാരൻ ചെയ്യുന്നത്.
മനുഷ്യരിൽ കാണുന്ന പാപത്തിന്റെ കാരണം കണ്ടെത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. മനുഷ്യവർഗ്ഗത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള സത്യവേദപുസ്തകം പഠിക്കുന്ന ഒരാൾക്ക് മനുഷ്യൻ പാപത്തിൽ അകപ്പെട്ടതിന്റെ കാരണം എളുപ്പത്തിൽ കണ്ടെത്തുക സാധ്യമല്ല. പഴയനിയമ പുസ്തകത്തിലെ ഭക്തന്മാർ ഇതിനെക്കുറിച്ച് അന്വേഷിച്ചതായും ദൈവം അതിനു മറുപടിയൊന്നും പറയുന്നില്ല എന്ന് രേഖപ്പെടുത്തിയതായും കാണാൻ കഴിയും.
നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.
( ഇയ്യോബ് 33 : 13 )
Why dost thou strive against him? for he giveth not account of any of his matters.
( Job 33 : 13 )
പഴയനിയമ ഭക്തന്മാർക്ക് വെളിപ്പെടുത്താതെയിരുന്ന ആ രഹസ്യം പുതിയ നിയമത്തിലെ ഭക്തന്മാരിലൂടെ ദൈവം വെളിപ്പെടുത്തുന്നതായും നമുക്ക് കാണാൻ കഴിയും.
എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
( ഗലാത്യർ 3 : 22 )
But the scripture hath concluded all under sin, that the promise by faith of Jesus Christ might be given to them that believe.
( Galatians 3 : 22 )
മനുഷ്യൻ പാപത്തിൻ കീഴിൽ അടയ്ക്കപ്പെടുക എന്നുള്ളത് മനുഷ്യനിൽ സംഭവിച്ചിട്ടുള്ള മനപ്പൂർവമായ ഒരു പരാജയമല്ല. മറിച്ച്, ദൈവപദ്ധതിയുടെ ഭാഗമായി സാത്താൻ ഹവ്വയെ ഉപായത്തിലൂടെ ചതിക്കുകയും തന്റെ വശത്ത് ചേർക്കുകയും ചെയ്തു. ഇപ്രകാരം ഹവ്വയും ആദമും പാപത്തിന്റെ ചതിയിൽ വീഴുക മൂലം അവരുടെ നിഷ്കളങ്കമായ ദേഹത്തിലേക്ക് പാപം അല്ലെങ്കിൽ സാത്താൻ വാസമുറപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ് മനുഷ്യൻ പാപത്തിന്റെ അടിമയാണ് എന്നുള്ള ഒരു പൊതു ബോധം മനുഷ്യരിൽ കടന്നുവരുവാൻ വചനത്തിലൂടെ ഇടയാകുന്നത്. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ യേശു കർത്താവ് ഇപ്രകാരം അരുളി ചെയ്യുന്നുണ്ട്. പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
( യോഹന്നാൻ 8 : 34 )
Jesus answered them, Verily, verily, I say unto you, Whosoever committeth sin is the servant of sin.
( John 8 : 34 )
പാപം എന്നതുകൊണ്ട് ഒരേസമയത്ത് ലക്ഷ്യം വെക്കുന്നത് പാപപ്രവർത്തികളെയും പാപം എന്ന യജമാനനെയുമാണ്. ഹവ്വ എന്ന പൂർവ്വമാതാവ് വഞ്ചനയിൽ അകപ്പെട്ട് പാപത്തിൽ ഉൾപ്പെടുമ്പോൾ ആദമിന്റെയും ഹവ്വയുടെയും ശരീരത്തിൽ പാപം വാസം ആരംഭിച്ചു. അതിനാൽ തന്നെ ജീവനുള്ള ദേഹിയായി സൃഷ്ടിക്കപ്പെട്ട ആദമിന്റെയും ഹവ്വയുടെയും ശരീരത്തിൽ പാപവും ചേർന്നുള്ള വാസം ആരംഭിച്ചു. അതിനാലാണ് മനുഷ്യൻ പാപത്തോടൊപ്പം ചേർന്നു വസിക്കുന്ന ഒരു ആത്മാവായി ഒരു ശരീരത്തിൽ കാണപ്പെടുന്നത്. ഇതുമൂലം ജീവനുള്ള ദേഹി എന്നുള്ള പദവി നഷ്ടപ്പെട്ട് ജഡം എന്നുള്ള പദവിയിലേക്ക് മനുഷ്യൻ തരംതാഴ്ത്തപ്പെട്ടു. അതിനാലാണ് മനുഷ്യൻ ജഡത്തിന്റെ അല്ലെങ്കിൽ പാപത്തിന്റെ പ്രവർത്തികൾ ചെയ്യുന്നവനായി മാറിയത്. യേശു കർത്താവിന്റെ വാക്കുകളിൽ നിന്നും മനുഷ്യൻ ആകുന്ന ആത്മാവ് ആശ്വസിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത തുറന്നു കാണിക്കുന്നുണ്ട്.
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
( മത്തായി 11 : 28 )
Come unto me, all ye that labour and are heavy laden, and I will give you rest.
( Matthew 11 : 28 )
ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
( മത്തായി 11 : 29 )
Take my yoke upon you, and learn of me; for I am meek and lowly in heart: and ye shall find rest unto your souls.
( Matthew 11 : 29 )
ഇപ്രകാരം ഒരു ശരീരത്തിൽ കാണപ്പെടുന്ന പാപത്തിന്റെ ബന്ധനത്തിൽ നിന്ന് ആദമിനെ അല്ലെങ്കിൽ പൊതുവായി പറഞ്ഞാൽ മനുഷ്യൻ എന്ന ആത്മാവിനെ മോചിപ്പിക്കുകയാണ് യേശുക്രിസ്തു ചെയ്യുന്നത്. അതെ, മനുഷ്യൻ പാപത്തിന്റെ അടിമയാണ് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എല്ലാ മനുഷ്യരും പാപത്തോട് ഒത്തുചേർന്നാണ് ഭൂമിയിൽ ജീവിക്കുന്നത്. അതായത് ഒരു ദാമ്പത്യത്തിൽ ഒരു ഭാര്യയും ഒരു ഭർത്താവും ഒരുമിച്ച് ചേർന്ന് ജീവിക്കുന്നത് പോലെയാണ് ഒരു മനുഷ്യ ശരീരത്തിൽ പാപവും ആത്മാവും ചേർന്നു വസിക്കുന്നത്.
സത്യവേദപുസ്തകത്തിൽ വിവിധതരത്തിലുള്ള നിയമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ചില നിയമങ്ങളെക്കുറിച്ച് ഞാൻ ഇവിടെ പങ്കുവയ്ക്കാം. ആദ്യത്തേത്, യഹോവയുടെ തികവുള്ള ന്യായപ്രമാണമാണ്. അതിന് വിപരീതമായി പ്രവർത്തിക്കുന്ന ഒന്നാണ് പാപത്തിന്റെ പ്രമാണം അല്ലെങ്കിൽ പിശാചിന്റെ പ്രമാണം. ഇനി പുതിയനിയമത്തിൽ കാണുന്ന മറ്റൊരു പ്രമാണമാണ് ജീവന്റെ ആത്മാവിന്റെ പ്രമാണം അല്ലെങ്കിൽ യേശുക്രിസ്തുവിന്റെ ന്യായപ്രമാണം. യേശുക്രിസ്തുവിന്റെ ന്യായപ്രമാണത്തെ സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണം എന്നും രാജകീയ ന്യായപ്രമാണം എന്നും പേർ പറയുന്നുണ്ട്. ഇതുകൂടാതെ വചനത്തിൽ കാണുന്ന മറ്റൊരു നിയമമാണ് ഭർത്തൃന്യായപ്രമാണം. ഭർത്തൃന്യായപ്രമാണത്താൽ ആണ് ഒരു സ്ത്രീ ഒരു പുരുഷന്റെ ഭാര്യയായിത്തീരുന്നത്. ഇപ്രകാരം ഭർത്താവിന്റെ ന്യായപ്രമാണത്താൽ ഭാര്യയാക്കപ്പെട്ട ഒരു സ്ത്രീക്ക് രണ്ടുപേരും ജീവിച്ചിരിക്കുന്ന ഒരുകാലത്തും പരസ്പരം വിവാഹ ബന്ധത്തിൽ നിന്ന് മോചനം പ്രാപിക്കുവാൻ സാധിക്കുകയില്ല. ഇപ്രകാരം വേർപ്പെടുത്തുവാൻ കഴിയാത്ത ഒരു നിയമത്താലാണ് ഭാര്യയും ഭർത്താവും കൂട്ടി യോജിപ്പിക്കപ്പെടുന്നത്. എന്നാൽ ഭർത്താവിന്റെയോ ഭാര്യയുടെയോ മരണത്തോടെ അതിൽനിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതായി കാണാൻ കഴിയും. യേശുക്രിസ്തു അവിടുത്തെ ക്രൂശ് മരണത്തിലൂടെ വെളിപ്പെടുത്തിത്തരുന്നത് അതും രണ്ട് അധർമ്മികളോടൊപ്പം ഉള്ള ക്രൂശ് മരണത്തിലൂടെ വേർപ്പെടുത്തലിന്റെ ഈ മർമ്മമാണ്. ഒരു ആത്മാവും ഒരു പാപവും ഒരുമിച്ച് ചേർന്നാണല്ലോ ഒരു ശരീരത്തിൽ വസിക്കുന്നത്. ഇപ്രകാരം ഒരുമിച്ചു വസിക്കുന്ന രണ്ട് ആത്മ വ്യക്തിത്വങ്ങളെയാണ് യേശുക്രിസ്തു വേർപ്പെടുത്തുന്നത്.
വേർപ്പെടുത്തുന്നതിനുള്ള രീതി മരണം ആണെന്ന് നാം കണ്ടുവല്ലോ. മരണത്തോടെ ഏതൊരു വ്യക്തിത്വവും അവസാനിക്കുന്നത് ആയിട്ട് നമുക്ക് ഭൂമിയിൽ കാണാം. ഇപ്രകാരമാണ് പാപം മരിച്ചുകൊണ്ട് ആത്മാവ് സ്വാതന്ത്ര്യം പ്രാപിക്കുന്നത്. അതായത് ഭർത്താവ് മരിക്കുമ്പോൾ ഭാര്യ സ്വതന്ത്രയാക്കപ്പെടുന്നത് പോലെ. അങ്ങനെ സ്വതന്ത്ര ആക്കപ്പെടുന്ന ഭാര്യക്ക് പിന്നീട് മറ്റൊരാളുടേതായി തീരുവാൻ കഴിയും. ഈ തത്വമാണ് യേശുക്രിസ്തു അവിടുത്തെ ക്രൂശ് മരണത്തിലൂടെ പ്രഖ്യാപിക്കുന്നത്. ക്രിസ്തുവിനോടൊപ്പം പാപവും ആത്മാവും മരിക്കുക എന്നുള്ളതാണ് ക്രൂശിലെ ചിത്രം. ഇപ്രകാരം മരണം അനുഭവിക്കുന്നതിനു മുൻപായി ക്രൂശിലെ ഒരു വ്യക്തി അതായത് ഒരു കള്ളൻ തന്റെ രക്ഷയ്ക്കായിട്ട് യേശുക്രിസ്തുവിനോട് യാചിക്കുന്നത് ആയിട്ടും നമുക്ക് കാണാൻ കഴിയും. ഇപ്രകാരമുള്ള യാചനയാണ് ഓരോ ആത്മാവിനും രക്ഷ ലഭിക്കുവാൻ കാരണമായിത്തീരുന്നത്.
ഈവിധത്തിൽ ഭൂമിയിൽ മരണത്തിലേക്ക് നയിക്കപ്പെടുന്ന പാപവും ആത്മാവും ചേർന്നു വസിക്കുന്ന ഓരോ മനുഷ്യനും യേശുക്രിസ്തുവിനോട് തന്റെ രക്ഷയ്ക്കായി യാചിക്കുവാനും മരിച്ച് ഉയർത്തെഴുന്നേൽക്കുന്നതിലൂടെ യേശുക്രിസ്തുവിലൂടെ പറുദീസയിലേക്ക് കടന്നുപോകുവാനും കഴിയും എന്നുള്ളതാണ് യേശുക്രിസ്തു തന്റെ ക്രൂശ് മരണത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. ഈ സാക്ഷ്യത്തെയാണ് സത്യത്തിന്റെ സാക്ഷ്യം എന്നു പറഞ്ഞുകൊണ്ട് ബൈബിൾ എഴുത്തുകാർ വെളിപ്പെടുത്തി തരുന്നത്.
......സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
( യോഹന്നാൻ 18 : 37 )
യേശുക്രിസ്തു ഒരിക്കൽ ആയി നിർവഹിച്ച ഈ സത്യത്തിന്റെ സാക്ഷ്യത്തിൽ വിശ്വസിച്ചു കൊണ്ട് മനുഷ്യവർഗ്ഗത്തിലെ എല്ലാവർക്കും പാപത്തിൽ നിന്ന് രക്ഷ പ്രാപിക്കുവാൻ യേശുക്രിസ്തു മാർഗം തുറന്നു തരുന്നു.ഈ മാർഗ്ഗത്തെക്കുറിച്ച് പഠിച്ച് യേശുക്രിസ്തുവിൽ വിശ്വസിച്ച് യേശുക്രിസ്തുവിനോടൊപ്പം ഉള്ള ഒരു മരണം വിശ്വാസത്താൽ അനുഭവിച്ചുകൊണ്ട് പാപത്തിൽ നിന്ന് മോചനം പ്രാപിക്കുവാൻ തിരുവെഴുത്തുകൾ മനുഷ്യർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. പാപത്തിന് അടിമയായി തീർന്ന മനുഷ്യൻ പിന്നീട് പാപസ്വഭാവങ്ങൾക്ക് അനുസരിച്ച് ജീവിക്കാതിരിക്കേണ്ടതിനാണ് പാപവും ആയിട്ടുള്ള ബന്ധത്തിൽ നിന്ന് മനുഷ്യൻ വേർപെടുത്തപ്പെടുന്നത്.
മനുഷ്യജഡത്തിൽ വസിക്കുന്ന പാപം മനുഷ്യരെ പാപം ചെയ്യുന്നതിലേക്ക് നയിക്കുന്നു. അതിനാലാണ് മനുഷ്യൻ പാപസ്വഭാവമുള്ളവനായിട്ട് മാറ്റപ്പെടുന്നത്. ഇപ്രകാരമുള്ള പാപസ്വഭാവത്തിന് അടിമയാകാതിരിക്കുവാനാണ് പാപം വസിക്കുന്ന മനുഷ്യശരീരം ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ട് മരിച്ച് പാപത്തിൽ നിന്ന് മോചനം പ്രാപിക്കുന്നതെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു.
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
( റോമർ 6 : 6 )
Knowing this, that our old man is crucified with him, that the body of sin might be destroyed, that henceforth we should not serve sin.
( Romans 6 : 6 )
അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
( റോമർ 6 : 7 )
For he that is dead is freed from sin.
( Romans 6 : 7 )
അങ്ങനെ ആദിയിൽ ജീവനുള്ള ദേഹിയായി സൃഷ്ടിക്കപ്പെടുകയും പിശാചിനാൽ വഞ്ചിക്കപ്പെട്ട് ജഡമായി തീരുകയും ചെയ്ത ആദം അല്ലെങ്കിൽ ആദമിന്റെ സന്തതികൾ യേശുക്രിസ്തുവിലൂടെ വീണ്ടെടുക്കപ്പെട്ട് ജീവനുള്ള ദേഹികളായി ക്രിസ്തുവിനോടൊപ്പം പറുദീസ ജീവിതം ആരംഭിക്കുന്നു.
യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
( ലൂക്കോസ് 23 : 43 )
And Jesus said unto him, Verily I say unto thee, Today shalt thou be with me in paradise.
( Luke 23 : 43 )
ദൈവം ആഗ്രഹിച്ചത് പോലെ മനുഷ്യൻ നിത്യതയ്ക്കായി ഒരുക്കപ്പെടുന്നു എന്ന് സാരം. ഭൂമിയിലുള്ള ഓരോ മനുഷ്യന്റെയും ഉള്ളിൽ നിത്യജീവൻ എന്നുള്ള ഒരു താല്പര്യം നിറവേറാതെ കിടക്കുന്നുണ്ടല്ലോ.
അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
( സഭാപ്രസംഗി 3 : 11 )
He hath made every thing beautiful in his time: also he hath set the world in their heart, so that no man can find out the work that God maketh from the beginning to the end.
( Ecclesiastes 3 : 11 )
ഇപ്രകാരമുള്ള ഈ താൽപര്യം നിറവേറ്റുവാനാണ് 2000 വർഷങ്ങൾക്കു മുമ്പ് യേശുക്രിസ്തു ഭൂമിയിലേക്ക് കടന്നുവന്നതു. അതിനാൽ ദൈവവചനത്തിൽ വിശ്വസിച്ച് യേശുക്രിസ്തു കാണിച്ചുതന്ന മാതൃക പ്രകാരം അവനോടുകൂടെ മരിച്ച് ഉയർത്തെഴുന്നേൽക്കുന്നതിലൂടെ പുതു മനുഷ്യത്വം പ്രാപിക്കുവാനും നിത്യതയിലേക്ക് മടങ്ങിപ്പോകുവാനും കഴിയുമെന്ന് ദൈവവചനം പ്രഖ്യാപിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശ് മരണത്തോടെ ദൈവത്തിന്റെ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് പരിശുദ്ധആത്മാവെന്ന വാഗ്ദത്തം പ്രാപിച്ചുകൊണ്ട് മനുഷ്യർ വിശ്വാസത്താലുള്ള ഒരു ജീവിതം നയിച്ചുകൊണ്ട് നിത്യതയിലേക്ക് കടന്നുപോകുവാൻ ദൈവം യേശുക്രിസ്തുവിലൂടെ ഭൂമിയിലെ മനുഷ്യവർഗ്ഗത്തെ ക്ഷണിക്കുന്നു.
ഈ ലേഖനം വായിക്കുന്ന താങ്കൾ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ലെങ്കിൽ വിശ്വാസത്തിലേക്ക് കടന്നു വരുവാനും യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസത്തിന്റെ പ്രവർത്തികൾ ചെയ്തുകൊണ്ട് പുതു മനുഷ്യത്വത്തിൽ ഭൂമിയിൽ ജീവിക്കുവാനും ദൈവം നിങ്ങളിലൂടെ ആഗ്രഹിക്കുന്നു. കടന്നുവന്നു രക്ഷ പ്രാപിക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടോ? യേശുക്രിസ്തു താങ്കളെ വിളിക്കുന്നു! മനുഷ്യർക്ക് പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിയാത്ത സുവിശേഷത്തിലൂടെ യേശുക്രിസ്തു നിങ്ങളെ ക്ഷണിക്കുന്നു. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നുള്ള തിരുവെഴുത്തുകൾക്ക് അനുസരിച്ച് ക്രിസ്തുവിലൂടെ നീതീകരണം പ്രാപിച്ച് നീതിമാനായി തീരുവാൻ അങ്ങനെ ജീവിക്കുവാൻ താങ്കൾക്ക് സ്വാഗതം. ദൈവകൃപ കൂടെയിരുന്ന് താങ്കളുടെ വിശ്വാസം മൂലം നിത്യതയിലേക്ക് യേശുക്രിസ്തു മുഖാന്തരം ദൈവം നയിക്കട്ടെ. ക്രിസ്തുയേശുവിലുള്ള എന്റെ സ്നേഹവന്ദനം. ആമേൻ!
TA Wayanad.
പരസ്യം

പുതിയ വാർത്തകൾ
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ?
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ? (തുടര്...
February 01, 2025
ഷിബു മൂപ്പൻ (ഷിബു തോമസ്, 49) മഹത്വത്തിൽ പ്രവേശി...
February 22, 2025
ഭീകര ആക്രമണത്തിൽ ചർച്ചിനുള്ളിൽ 70 ക്രിസ്ത്യാനിക...
January 12, 2025
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ
December 21, 2024
ബൈബിളുകളുടെ വിൽപ്പന അമേരിക്കയിൽ വർദ്ധിക്കുന്നു
October 17, 2024
മോഹിക്കാതിരിക്കുന്നത് സാധ്യമോ?
October 02, 2024